1 ഒളിഞ്ഞുകിടക്കുന്ന ഹൃദ്രോഗം വില്ലന്‍
നന്നായി വ്യായാമം ചെയ്യുകയും കായികമല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്യുന്നവരാണെങ്കിലും ചിലര്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നതിനുകാരണം അവരില്‍ നേരത്തെതന്നെയുള്ള ഹൃദ്രോഗത്തിന്റെ ചെറിയ ലക്ഷണങ്ങള്‍ അവഗണിച്ചതാണെന്നു പഠനറിപ്പോര്‍ട്ട്. അവര്‍ വ്യായാമമോ കായിക അഭ്യാസമോ കൂടുതലായി ചെയ്തതുകൊണ്ടല്ല ഹൃദയാഘാതമുണ്ടാകുന്നതെന്നും കനഡയിലെ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാല നടത്തിയ പഠനം പറയുന്നു. ഹൃയാഘാതത്തെതുടര്‍ന്നു മരിച്ച 200 യുവാക്കളുടെ വൈദ്യശാസ്ത്ര രേഖകള്‍ പരിശോധിച്ചതില്‍നിന്നാണ് ഈ കണ്ടെത്തല്‍.
--------------------------------------------------------------------------------------------------------
2 ഹൃദയാഘാത മരണം കൂടുതല്‍ സ്ത്രീകളില്‍
ഹൃദയാഘാതമുണ്ടാകുന്നവരില്‍ മരണനിരക്ക് കൂടുതല്‍ സ്ത്രീകളിലാണെന്ന് പഠനം. നെഞ്ചുവേദന വന്നാലോ കുഴഞ്ഞുവീഴാന്‍ തുടങ്ങിയാലോ സ്ത്രീകള്‍ ആശുപത്രിയിലെത്താന്‍ ശ്രമിക്കാറില്ലെന്നതാണ് മരണനിരക്ക് കൂടാന്‍ പ്രധാന കാരണം. എന്നാല്‍, ഹൃദയാഘാതം വരുന്നവരുടെ എണ്ണം പുരുഷന്മാരുടെ ഇടയിലാണ് കൂടുതല്‍. ലണ്ടനിലെ സെന്റര്‍ ഹോസ്പിറ്റലൈയ്സര്‍ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഈ പുതിയ വിവരം ലഭിച്ചത്.
സ്ത്രീകള്‍ക്ക് പെട്ടെന്ന് നെഞ്ചുവേദനയുണ്ടായാല്‍ കുറച്ച് വെള്ളം കുടിക്കുകയോ കിടക്കുകയോ വേദനസംഹാരികളായ മരുന്ന് കഴിക്കുകയോ ബാം പുരട്ടുകയോ ചെയ്യുകയാണ് പതിവ്. 69 വയസ്സിനുമുകളിലുള്ള സ്ത്രീകള്‍ക്കാണ് സാധാരണയായി ഹൃദയാഘാതം സംഭവിക്കാറുള്ളത്. എന്നാല്‍, 40 വയസ്സുകഴിഞ്ഞ പുരുഷന്മാര്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നു എന്നാണ് കണക്കുകള്‍. സ്
ത്രീകളിലുണ്ടാകുന്ന ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ പ്രത്യേക പരിഗണന നല്‍കുന്നില്ലെന്നതും ഹൃദയാഘാതം സംഭവിക്കുന്നതിന് കാരണമാകുന്നു. നാലുശതമാനം പുരുഷന്മാര്‍ ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ മരിക്കുന്നുവെങ്കില്‍ സ്ത്രീകളുടെ മരണനിരക്ക് ഒമ്പതുശതമാനമാണെന്നാണ് പഠനത്തില്‍ പറയുന്നത്.
--------------------------------------------------------------------------------------------------------------------------
3 ഹൃദയാരോഗ്യത്തിന് ശാസ്ത്രീയ ആയുര്‍വേദ വഴികള്‍
ഡോ. രാജ് കുമാര്‍, ഡോ. രമ്യ കൃഷ്ണന്‍ / drckraj@gmail.com, drremyaraj@gmail.com
ഹൃദയാഘാതം എന്തുകൊണ്ട്? അനേകം മാസംകൊണ്ടോ വര്‍ഷംകൊണ്ടോ സാവധാനം ഹൃദയധമനികളിലുണ്ടാകുന്ന വൈകല്യംമൂലം ഹൃദയത്തിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുമ്പോഴാണ് പെട്ടെന്ന് ഒരുദിവസം ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം ഉണ്ടാവുന്നത്. ഹാര്‍ട്ട് അറ്റാക്ക് പെട്ടെന്നുണ്ടാകുന്നുവെങ്കിലും ധമനീവൈകല്യം അനേകം മാസംകൊണ്ട് സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ പ്രതിരോധസാധ്യതയുള്ള രോഗമാണ് ഹാര്‍ട്ട് അറ്റാക്ക്. ശരിയായ ആയുര്‍വേദ ചികിത്സകൊണ്ട് മറ്റേത് വൈദ്യശാസ്ത്രത്തേക്കാളും ഹൃദയാഘാതം പ്രതിരോധിക്കാന്‍ കഴിയും.
കൊളസ്ട്രോളും ഹൃദയാഘാതവും
രക്തത്തിലെ കൊളസ്ട്രോള്‍ വര്‍ധനവുണ്ടായാലോ പ്രഷര്‍ കൂടുമ്പോഴോ മാത്രം ഉണ്ടാകാവുന്ന രോഗമായി ഇന്ന് ഇതിനെ തെറ്റിദ്ധരിച്ചുവച്ചിട്ടുണ്ട്. എന്നാല്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ പചനപ്രക്രിയയിലുണ്ടാകുന്ന അപാകംമൂലമാണ് അത് രക്തധമനികളില്‍ പറ്റിപിടിച്ച് ധമനികളില്‍ ബ്ലോക്കുണ്ടാക്കി (ഉപരോധം) ഹൃദയത്തിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നത്. എച്ച്ഡിഎല്‍, എല്‍ഡിഎല്‍ എന്നിവ ശരീരത്തിലെ കൊഴുപ്പിന്റെ പചനപ്രക്രിയയെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളാണ്. അല്ലാതെ കൊഴുപ്പല്ല എന്ന വസ്തുത മിക്ക കേരളീയര്‍ക്കും അജ്ഞാതമാണ്. രക്തത്തിലെ കൊഴുപ്പിന്റെ അളവു നിയന്ത്രിക്കുന്നതും ശരീരത്തിലെ എല്ലാ ആന്തരികാവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായതുമായ പ്രധാന കൊളസ്ട്രോള്‍ വാഹകങ്ങളാണ് ഈ ഘടകങ്ങള്‍. കൊളസ്ട്രോളിന്റെതന്നെ ഉല്‍പ്പത്തിയെ തടയുന്ന ആധുനിക രാസാഔഷധങ്ങള്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെയും, പ്രത്യേകിച്ച് കരള്‍, പേശി എന്നിവയില്‍ കാര്യമായ പാര്‍ശ്വഫലങ്ങളുണ്ടാകാറുണ്ട്. എന്നാല്‍ ആയുര്‍വേദത്തില്‍ കൊളസ്ട്രോളിനെ നിയന്ത്രിക്കുന്ന ഘടകങ്ങളുടെ സന്തുലനത്തെ സാധിക്കാനുള്ള ഔഷധചികിത്സയും പഥ്യവുമാണ് ശാസ്ത്രീയ ചികിത്സ. രോഗാവസ്ഥ, രോഗിയുടെ അവസ്ഥ, മറ്റ് അനുബന്ധരോഗങ്ങള്‍, രോഗസാഹചര്യം എന്നിവ അപഗ്രഥിച്ചറിഞ്ഞ് കൃത്യമായൊരു ചെറിയ കാലയളവില്‍ ഘട്ടം ഘട്ടമായി ചെയ്യുന്ന ശാസ്ത്രീയ ഔഷധചികിത്സകൊണ്ട് കൊളസ്ട്രോളിന്റെ നില സാധാരണമാവുന്നതിനു പുറമെ ശരീരത്തിലെ എല്ലാ പചനപ്രക്രിയകളും (പ്രമേഹം, പ്രമേഹസാധ്യത) ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളും സന്തുലിതമാകുന്നു. "മെറ്റബോളിക് സിന്‍ഡ്രം" എന്ന ഓമനപ്പേരുള്ള (ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന്) രോഗാവസ്ഥയില്‍ ഏറ്റവും മികച്ചതും ശാസ്ത്രീയവുമായ ഔഷധചികിത്സ ആയുര്‍വേദത്തില്‍ ലഭ്യമാണ്.
രക്താതിമര്‍ദം
ബിപി കൂടുമ്പോള്‍ രക്തധമനികളുടെ ആരോഗ്യത്തെ ഗണ്യമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ മേല്‍പ്പറഞ്ഞ രക്താതിമര്‍ദം കേവലം മരുന്നുകൊണ്ട് അടിച്ചമര്‍ത്തിയല്ല, മറിച്ച് ധമനികളെ ആരോഗ്യത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ബിപി സാധാരണയാക്കുന്ന അവസ്ഥയിലെത്തിക്കുന്നതാണ് ശരിയായ ചികിത്സ. ആധുനിക വൈദ്യത്തില്‍ കാരണം ശരിയായി ഇതുവരെയും കണ്ടുപിടിക്കപ്പെടാത്ത "പ്രൈമറി ഹൈപര്‍ടെന്‍ഷന്‍" (ഇന്ന് ഭൂരിഭാഗം പേരിലും ഉള്ള ഉയര്‍ന്ന ബിപിക്ക് കാരണം) ആയുര്‍വേദത്തിലെ ശാസ്ത്രീയ ചികിത്സകൊണ്ട് അനേകം രോഗികള്‍ ചികിത്സക്കു ശേഷമുള്ള കാലത്തും ഔഷധമൊന്നുമില്ലാതെ, ലഘുവായ പഥ്യംകൊണ്ടു മാത്രം പ്രഷര്‍ തികച്ചും നോര്‍മലാക്കി (അനുവദനീയ പരിധിയില്‍) ആരോഗ്യവാന്മാരായി ജീവിക്കുന്നുണ്ട്. പ്രഷര്‍ സ്ഥിരമായി നോര്‍മലായി നിയന്ത്രിക്കുന്നത് വെളുത്തുള്ളി, മുരിങ്ങയില, സര്‍പ്പഗന്ധ തുടങ്ങിയ താല്‍ക്കാലിക പ്രയോഗങ്ങള്‍കൊണ്ടല്ല, ശാസ്ത്രീയ ആയുര്‍വേദചികിത്സ വ്യക്ത്യാധിഷ്ഠിത രോഗസാഹചര്യത്തെ മനസ്സിലാക്കി സന്ദര്‍ഭത്തിനുസരിച്ചുള്ള ചികിത്സാതത്വങ്ങളിലധിഷ്ഠിതമായാണ് ചെയ്യുന്നത്.
പോഷണത്തിന്റെ ആഗിരണം
പോഷകസന്തുലിതമായ ആഹാരംകൊണ്ടുമാത്രം ആരോഗ്യത്തെ ഉണ്ടാക്കാം എന്നു കരുതുന്നത് മണ്ടത്തരമാണ്. വിശപ്പ്, ശരീരത്തിന്റെ അവസ്ഥ എന്നിവ അനുസരിച്ച് ഓരോരുത്തര്‍ക്കും യുക്തമായ പോഷണം, യുക്തമായ അളവില്‍, യുക്തമായ സമയത്ത് ചെന്നാലേ ശരീരകോശങ്ങളില്‍ അവ ആഗിരണം ചെയ്യപ്പെടുകയും ഉദ്ദിഷ്ടഫലം ചെയ്യുകയുമുള്ളു. അമിതമായ ശരീരാധ്വാനം വേണ്ടാത്തവരില്‍ പോഷണത്തിന്റെ പേരില്‍ നിത്യവും ഭക്ഷിക്കുന്ന, പാല്‍, മുട്ട, മാംസം, തൈര്, ബേക്കറി പലഹാരങ്ങള്‍ എന്നിവ ആവശ്യപോഷണത്തിന്റെ ആഗിരണത്തെ ഗണ്യമായി തടസ്സപ്പെടുത്തുകയും അനാവശ്യ പോഷണത്തിന്റെ ആഗിരണമുണ്ടാക്കി ദൂഷിത ഫലങ്ങള്‍ക്കു കാരണമാവുകയും ചെയ്യും.
മത്സ്യം, അച്ചാറുകള്‍
കേരളീയജനതയ്ക്ക് മത്സ്യം, സദാ പഥ്യമാണ്. എന്നാല്‍ ശാസ്ത്രീയ ആയുര്‍വേദത്തില്‍ മത്സ്യം സദാ "അപഥ്യം" ആണ്. എന്നുവച്ചാല്‍ മത്സ്യം രോഗികള്‍ക്ക് എന്നും കഴിക്കാന്‍ യോഗ്യമല്ലാത്ത ചില ആഹാരങ്ങളില്‍പെടുന്ന ഒന്നാണ്. അങ്ങനെയുള്ള ആഹാരങ്ങളില്‍ തൈര്, ഉഴുന്ന്, ഇന്ന് ജനങ്ങള്‍ക്ക് ഏറെ പ്രിയമായ പനീര്‍ എന്നിവയുംപെടുന്നു. അച്ചാറുകളില്‍ ഉപ്പും പുളിയും അധികമാണ്. ഉപ്പും പുളിയും സാധാരണയില്‍ കവിഞ്ഞ് നിത്യമായി ഉപയോഗിച്ചാല്‍ അത് ശരീരത്തിലെവിടെയും നീര്‍ക്കെട്ട് ഉണ്ടാക്കുന്നതിനും കൂടാതെ രക്തത്തില്‍ ഘടനാപരവും ക്രിയാപരവുമായ വൈകല്യങ്ങള്‍, രക്തധമനികളിലും രക്തചംക്രമണത്തിലും താളപ്പിഴകള്‍ എന്നിവയ്ക്ക് കാരണമാകുമെന്ന് ആയുര്‍വേദ ശാസ്ത്ര തെളിവുകള്‍ സൂചിപ്പിക്കുന്നു. മത്സ്യം ശരീരകോശങ്ങളില്‍ അഹിതകരമായ ചില പ്രക്രിയകളെ പ്രേരിപ്പിക്കുകയും മേല്‍പ്പറഞ്ഞ തരം അപാകങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
ആഹാരത്തിലെ കൊഴുപ്പ്
ആഹാരത്തില്‍ കൊഴുപ്പു മുഴുവനായും ഒഴിവാക്കിയാല്‍ ആന്തരിക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട ഊര്‍ജം ലഭിക്കാതെ വരികയും, ശരീരത്തിലെ എല്ലാ അപചയപ്രക്രിയകളും ത്വരിതപ്പെടുകയും ചെയ്യും. ഇതുമൂലം അസ്ഥിക്ഷയം, ഓര്‍മക്കുറവ്, തളര്‍ച്ച തുടങ്ങിയ രോഗങ്ങളില്‍ തുടങ്ങി ക്യാന്‍സര്‍, അല്‍ഷിമേഴ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ക്കുവരെ കാരണമാകാം. എല്ലാ പ്രായക്കാര്‍ക്കും ഏറ്റവും ഉചിതവും, ശരിയായ ദഹനപചനപ്രക്രിയകളെ സന്തുലിതമാക്കി നിലനിര്‍ത്തുന്നതും, ഹോര്‍മോണ്‍ സന്തുലനത്തെ ഉണ്ടാക്കുന്നതുമായ ഏറ്റവും മികച്ച കൊഴുപ്പ് പശുവിന്‍ നെയ്യ് ആണ്. ആയുര്‍വേദത്തില്‍ ഔഷധങ്ങളിട്ടു പാകപ്പെടുത്തിയ നെയ്യുകള്‍ പല രോഗാവസ്ഥകളിലും ശാസ്ത്രീയ ഔഷധ ചികിത്സയില്‍ ഉപയോഗപ്പെടുത്താറുണ്ട്. അമിത കൊളസ്ട്രോള്‍, അധിക പഴക്കം ചെല്ലാത്ത ടൈപ്പ് 2 പ്രമേഹം എന്നീ രോഗാവസ്ഥകളില്‍ യുക്തമായി തെരഞ്ഞെടുത്ത ഔഷധനെയ്യുകള്‍ മേല്‍പ്പറഞ്ഞവയെ കേവലം നിയന്ത്രിച്ചു കാണിക്കുകയല്ല, മറിച്ച് കൃത്യമായ കാലയളവില്‍ വൈദ്യനിരീക്ഷണത്തില്‍ നല്‍കി പിന്നീട് സ്ഥായിയായ രോഗശമനത്തിനും ആരോഗ്യത്തിനും വഴിയൊരുക്കുന്നു.
ചുക്കുവെള്ളം
നാം ആഹാരത്തേക്കാള്‍ കഴിക്കുന്നത് ജലം ആണെന്നിരിക്കെ, നിത്യവും കുടിക്കുന്ന വെള്ളം ഔഷധജലമാക്കിയാല്‍ ഹാര്‍ട്ട് അറ്റാക്ക് മാത്രമല്ല, പല രോഗങ്ങളെയും പ്രതിരോധിക്കാം. മല്ലിയും ചുക്കും (3:2 ക്രമത്തില്‍) തിളപ്പിച്ച് വെള്ളം കുടിച്ചാല്‍ അണുബാധ, നീര്‍ക്കെട്ട് ഇവയില്‍നിന്ന് സുരക്ഷ, ശരിയായ രക്തചംക്രമണം, മലശോധന, ഹൃദയാരോഗ്യം, ഹൃദ്രോഗത്തില്‍നിന്ന് മികച്ച സംരക്ഷണം എന്നിവ ഉറപ്പാക്കാം. ഈ ഔഷധജലം ശാസ്ത്രീയവും ഫലപ്രദവും, ഇന്ന് അനേകം ജനങ്ങളുടെ ഹൃദയത്തെ നിത്യവും സംരക്ഷിച്ചുകൊണ്ടിരിക്കുന്നതുമാണ്. ആയുര്‍വേദത്തിലെ ശാസ്ത്രീയ ഔഷധചികിത്സകൊണ്ട് പ്രഷര്‍ സാധാരണനിലയിലായ ജനങ്ങളെല്ലാംതന്നെ ചുക്ക്-മല്ലി വെള്ളം കൊണ്ടുമാത്രം സാധാരണയളവില്‍ പ്രഷര്‍ നിലനിര്‍ത്തുകയും ആരോഗ്യത്തോടെ ജീവിക്കുന്നുമുണ്ട്. കരിങ്ങാലി, രാമച്ചം, പതിമുഖം തുടങ്ങിയവ ഇട്ട് വെന്ത വെള്ളം കേരളത്തിലെ കാലാവസ്ഥ, ജനങ്ങളുടെ ശരീരപ്രകൃതി എന്നിവയ്ക്ക് യോജിക്കാത്തതും നീര്‍ക്കെട്ട്, മലബന്ധം, കഫം എന്നിവയെ കൂട്ടുന്നതും, രക്താതിമര്‍ദത്തെ വര്‍ധിപ്പിക്കുന്നതുമായി ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കുന്നു. അതിനാല്‍ ചുക്കു-മല്ലിവെള്ളം മാത്രം കഴിവതും കുടിക്കാന്‍ ഉപയോഗിക്കുക.
വ്യായാമം
വ്യായാമത്തെക്കുറിച്ച് ശാസ്ത്രീയമായി ആയുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. ശരീരബലം, ശരീരസ്ഥിതി, രോഗസ്ഥിതി എന്നിവയ്ക്കനുസരിച്ച് വൈദ്യന്‍ ക്രമപ്പെടുത്തിയ രീതിയില്‍ വെറും വയറ്റില്‍ മാത്രം ചെയ്യേണ്ട സംഗതിയാണ് വ്യായാമം. ഇന്ന് അശാസ്ത്രീയമായി വ്യായാമം ചെയ്യുന്ന അനേകം പേര്‍ നിത്യവും രോഗികളാകുന്നുണ്ട്.
മറ്റു രോഗങ്ങള്‍ക്കുള്ള ഔഷധങ്ങള്‍
ഇന്ന് കേരളീയരിലധികവും ദിനംപ്രതി മൂന്നില്‍ കൂടുതല്‍ മരുന്നുകള്‍ ഭക്ഷിച്ചു ജീവന്‍ നിലനിര്‍ത്തുന്നവരാണ്. എന്നാല്‍ ശാസ്ത്രീയ ആയുര്‍വേദ ചികിത്സകൊണ്ട് ഒരേസമയത്ത് ഒരേ വ്യക്തിയിലുള്ള പലവിധം രോഗങ്ങളുടെ ശരീരത്തിനകത്തുള്ള പ്രധാന നിയന്ത്രണഘടകങ്ങളില്‍ പ്രവര്‍ത്തിച്ച് സ്ഥായിയായ രോഗശമനത്തെ ഏറ്റവും കുറവ് ഔഷധങ്ങള്‍കൊണ്ട് പെട്ടെന്ന് സാധ്യമാക്കാന്‍ കെല്‍പ്പുള്ളതാണ്.
എണ്ണതേപ്പ്
എണ്ണതേപ്പ് ആരോഗ്യമുള്ളപ്പോള്‍ മാത്രം ചെയ്യേണ്ടതും നല്ല വിശപ്പുള്ള വേളയില്‍ മാത്രം ചെയ്യേണ്ട പ്രക്രിയയുമാണ്. കഫക്കെട്ട്, അണുബാധ, നീര്‍ക്കെട്ട് എന്നിവയുള്ളപ്പോള്‍ എണ്ണതേപ്പ് ശീലിച്ചാല്‍ അത് രോഗാവസ്ഥ വഷളാക്കുകയും ആന്തിരകാവയവങ്ങളുടെ ആരോഗ്യത്തെയും രക്തചംക്രമണത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
ഹൃദ്രോഗചികിത്സ ആയുര്‍വേദത്തില്‍
രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി, രക്തധമനികളുടെ വൈകല്യം, കരോട്ടിഡ് ധമനിയിലെ കൊഴുപ്പു നിക്ഷേപം, ശരീരത്തിലെ മറ്റു രോഗാവസ്ഥകള്‍, അവയ്ക്ക് നിത്യമായി കഴിക്കുന്ന ഔഷധങ്ങള്‍ തുടങ്ങി അനേകം കാരണങ്ങളെ പരിശോധിച്ചറിഞ്ഞശേഷം, മനുഷ്യരില്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും, വിലയിരുത്തിയതുമായ സിദ്ധാന്തങ്ങളില്‍ അധിഷ്ഠിതമായ ചികിത്സാപദ്ധതിയും, പഥ്യവുമാണ് രോഗിക്കുവേണ്ടി തീരുമാനിക്കുന്നത്. ഹൃദയത്തില്‍ സംഭവിക്കുന്ന ഘടനാപരവും ക്രിയാപരവുമായ മാറ്റങ്ങള്‍ മനസ്സിലാക്കി അവയുടെ അവസ്ഥ അറിഞ്ഞാണ് പ്രതിരോധ ശമന ചികിത്സ ആരംഭിക്കുന്നത്. ഹൃദ്രോഗചികിത്സയില്‍ ആയുര്‍വേദ ശാസ്ത്രീയ ചികിത്സയുടെ പ്രയോജനം ജനങ്ങളിലെത്താത്തതിനുള്ള പ്രധാനകാരണം ചില ചികിത്സകരുടെ ശാസ്ത്രജ്ഞാനകുറവും സര്‍ക്കാരുകളുടെ അവഗണനയുമാണ്.
ദിവസവും അനേകം മരുന്നുകള്‍കൊണ്ടു മാത്രം പ്രതിരോധിക്കാന്‍ സാധിക്കുന്ന രോഗമല്ല ഹൃദയാഘാതം എന്ന സത്യം മനസ്സിലാക്കുക. ആയുര്‍വേദ വൈദ്യശാസ്ത്രത്തിലെ ശാസ്ത്രീയ ചികിത്സാ, ജീവിതരീതികളാല്‍ ഹൃദയത്തെ മാത്രമല്ല, സമ്പൂര്‍ണ ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താം. (മാഹി ചാലക്കര രാജീവ്ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍മാരാണ് ലേഖകര്‍)
---------------------------------------------------------------------------------------------------------------------------
4.സ്ത്രീഹൃദയാരോഗ്യം
ഡോ. ജോര്‍ജ് തയ്യില്‍-
ഹൃദ്രോഗ ഗവേഷണരംഗത്ത് അതിനൂതന പരിശോധനോപാധികളും ചികിത്സാമുറകളുമുണ്ടെങ്കിലും അവയ്ക്കൊന്നും ഹൃദയദിനത്തില്‍ സ്ഥാനമില്ലെന്നോര്‍ക്കണം. അന്‍ജിയോപ്ലാസ്റ്റി, സ്റ്റെന്‍ഡിങ്, ബൈപാസ് സര്‍ജറി...ഇവയെല്ലാം രോഗം തീവ്രമായ ശേഷമുള്ള ചികിത്സാവിധികളാണ്. എന്നാല്‍ അവയെക്കാള്‍ പ്രാധാന്യം മനുഷ്യശരീരത്തെ ഹൃദ്രോഗബാധയില്‍നിന്ന് പരിരക്ഷിക്കാനുതകുന്ന നാനാവിധ പ്രതിരോധമാര്‍ഗങ്ങള്‍ക്കാണെന്ന് ഹൃദ്രോഗ വിദഗ് ധർ അടിവരയിട്ട് പറയുന്നു.
വികസ്വരരാജ്യങ്ങളില്‍ 70 ശതമാനത്തിലധികം പേര്‍ക്കും ആധുനിക ഹൃദയ പരിശോധനാ ചികിത്സാമാര്‍ഗങ്ങള്‍ അപ്രാപ്യമാണെന്നോര്‍ക്കണം. ഇക്കൂട്ടര്‍ക്ക് അഭയമായി ഒന്നേയുള്ളു; രോഗം വരാതെ നോക്കുക. അത് സാധ്യവുമാണ്. മാത്രമല്ല, പരമ്പരാഗതമായി ഭിഷഗ്വരശ്രേഷ്ഠന്മാര്‍ രൂപപ്പെടുത്തിയ അദ്വിതീയമായ ചികിത്സാതത്വവും അതുതന്നെ- പരമമായി രോഗത്തെ പ്രതിരോധിക്കാന്‍ ഉദ്യമിക്കുക, അതാണ് പ്രഥമവും പ്രധാനവുമായ ചികിത്സാമുറ; മറ്റു ചികിത്സകള്‍ക്കെല്ലാം രണ്ടാംസ്ഥാനം മാത്രം. ആയുരാരോഗ്യം സുഗമമായി കാത്തു പരിപാലിക്കേണ്ട അടിസ്ഥാനതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും പ്രാചീന (ബിസി 2600) രേഖകളെന്നു വിശേഷിപ്പിക്കാവുന്ന ഹുവാങ്-ദി-നൈചിങ് രചിച്ച ചൈനീസ്ഗ്രന്ഥത്തില്‍ ഭിഷഗ്വരന്റെ ചികിത്സാധര്‍മത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഒന്നാംതരം ഭിഷഗ്വരന്‍ രോഗം ഉണ്ടാകുന്നതിനെ തടയുന്നു. രണ്ടാംതരം ഭിഷഗ്വരന്‍ രോഗം തീവ്രമാകുന്നതിനുമുമ്പ് ചികിത്സിക്കുന്നു. മൂന്നാംതരം ഭിഷഗ്വരന്‍ രോഗം വന്നശേഷം ചികിത്സിക്കുന്നു. ഹുവാങ്-ദി-നൈചിങ്ങിന്റെ അഭിപ്രായത്തില്‍ ചികിത്സാകര്‍മത്തിന്റെ പരമോന്നതലക്ഷ്യം നിലകൊള്ളുന്നത്, രോഗം ഉണ്ടാകുന്നതിനെ തടയുന്ന പ്രവര്‍ത്തനങ്ങളില്‍ ഭിഷഗ്വരന്‍ വ്യാപൃതമാകുമ്പോഴാണെന്ന് ഈ ഗ്രന്ഥം പറയുന്നു. 1960നുശേഷം ഹൃദ്രോഗാനന്തര മരണസംഖ്യയില്‍ വന്ന കാതലായ കുറവ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍കൊണ്ടുമാത്രമാണ് സംഭവിച്ചത്; അല്ലാതെ ഈ രംഗത്തു നടന്ന ചികിത്സാമുറകള്‍കൊണ്ടല്ല. ഹൃദയധമനികളിലെ ജരിതാവസ്ഥമൂലമുള്ള രോഗാതുരത പ്രതിരോധപദ്ധതികളിലൂടെ നിയന്ത്രണവിധേയമാക്കാന്‍ ഏറ്റവും അനുയോജ്യമായ ഒന്നുതന്നെ. ഇതിന് പ്രധാനമായി അഞ്ചു കാരണങ്ങളുണ്ട്. ഒന്ന്: ജരിതാവസ്ഥ പൊതുവെ എല്ലാവരിലും കണ്ടുവരുന്ന രോഗാവസ്ഥതന്നെ. രണ്ട്: ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെ ഇതിനെ പിടിയിലൊതുക്കാം. മൂന്ന്: ധമനികളിലെ അതീറോസ്ക്ലീറോസിലും ഘടനാവൈകല്യങ്ങളും തുടങ്ങിയിട്ടും രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ ഏറെ നാളെടുക്കും. നാല്: രോഗലക്ഷണങ്ങള്‍ വന്നുതുടങ്ങിയാല്‍ പിന്നെ ഹൃദയാഘാതമോ പെട്ടെന്നുള്ള മരണംതന്നെയോ സംഭവിക്കുന്ന കാലയളവ് ഹ്രസ്വമാണ്. അഞ്ച്: കൊറോണറി ധമനികളില്‍ ബ്ലോക്കുണ്ടാകുന്ന ജരിതാവസ്ഥ വന്നാല്‍ ശാശ്വതമായ രോഗവിമുക്തി ലഭിക്കില്ല. 1979 മുതല്‍ 2002 വരെ അമേരിക്കയിലെ ഫ്രാമിങ്ങാമില്‍ നടത്തിയ ബൃഹത്തായ ഗവേഷണ നിരീക്ഷണങ്ങള്‍ ക്രോഡീകരിച്ച "ഫ്രാമിങ്ങാം ഹാര്‍ട്ട് സ്റ്റഡി"യാണ് ആദ്യമായി ഹൃദ്രോഗത്തിനു കാരണമാകുന്ന മുഖ്യ ആപത്ഘടകങ്ങളെപ്പറ്റി വസ്തുനിഷ്ഠമായ വിജ്ഞാനം പകര്‍ന്നത്. പുകവലിയും രക്താതിമര്‍ദവും വര്‍ധിച്ച കൊളസ്ട്രോളും മുഖ്യ വില്ലന്മാരായി വിലയിരുത്തപ്പെട്ടു. അതിനുശേഷം 2004ല്‍ പ്രസിദ്ധീകരിച്ച "ഇന്റര്‍ ഹാര്‍ട്ട്" സ്റ്റഡിയിലൂടെ ഹൃദ്രോഗത്തിലേക്കു നയിക്കുന്ന ഘടകങ്ങളെപ്പറ്റിയുള്ള വിശദമായ വിവരങ്ങള്‍ വെളിച്ചംകണ്ടു. 52 രാജ്യങ്ങളില്‍നിന്നായി 27,000 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍ ഒമ്പത് ആപത്ഘടകങ്ങളുടെ (പുകവലി, വര്‍ധിച്ച കൊളസ്ട്രോള്‍, അമിതരക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം, വ്യായാമക്കുറവ്, അപഥ്യമായ ആഹാരശൈലി, മദ്യം, മാനസിക സമ്മര്‍ദ്ദം) അതിപ്രസരം 90 ശതമാനത്തോളം ഹൃദ്രോഗമുണ്ടാകാന്‍ കാരണമാകുമെന്ന് കണ്ടുപിടിച്ചു. ഇതിന്റെ വെളിച്ചത്തില്‍ ലോകാരോഗ്യസംഘടന രൂപപ്പെടുത്തിയ മാര്‍ഗരേഖകള്‍പ്രകാരം മേല്‍പ്പറഞ്ഞ ആപത്ഘടകങ്ങളെ കാലോചിതമായി നിയന്ത്രണവിധേയമാക്കിയാല്‍ ഹൃദ്രോഗസാധ്യത 80-85 ശതമാനംവരെ കുറയ്ക്കാമെന്നു വ്യക്തമായി. ആകെയുള്ള അസാംക്രമികരോഗങ്ങളില്‍ പകുതിയും (17.3 ശതമാനം) ഹൃദ്രോഗംമൂലമാണ്. ഇതില്‍ 82 ശതമാനംപേരും സാമ്പത്തികമായി താഴെക്കിടയിലുള്ള വികസ്വരരാജ്യങ്ങളിലുള്ളവരാണ്. വരുംകാലങ്ങളില്‍ ദരിദ്രരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്ന പ്രശ്നം ഹൃദ്രോഗപരിശോധനയുടെയും ചികിത്സയുടെയും ഭാരിച്ച സാമ്പത്തികബാധ്യത നേരിടുകയെന്നതാണ്. 2030 ആകുന്നതോടെ ഹൃദ്രോഗാനന്തര മരണനിരക്കും 24 ദശലക്ഷമായി വര്‍ധിക്കും.
ഇന്ത്യയിലെ സാധാരണക്കാരന്റെ കാര്യമെടുത്താല്‍ ഹൃദ്രോഗത്തിന് അടിമപ്പെടുന്നതോടെ 20 ശതമാനം അധികച്ചെലവാണ് കുടുംബത്തിലുണ്ടാകുന്നത്. സാമ്പത്തികമാന്ദ്യവും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്ന ഇന്ത്യക്കാരന് ഇത് താങ്ങാനാവാത്ത ഭാരംതന്നെ. ഈ സാഹചര്യത്തില്‍ ചികിത്സിച്ചു "മുടി"ക്കുന്നതിനേക്കാള്‍ ഭേദം രോഗം വരാതെ നോക്കുകയാണ്. കൃത്യമായ പ്രതിരോധ നടപടികളിലൂടെ ഹൃദ്രോഗത്തെ 80-85 ശതമാനംവരെ തടയാന്‍ സാധിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
(ലേഖകന്‍ എറണാകുളം ലൂര്‍ദ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിദഗ്ധനാണ്)
----------------------------------------------------------------------------------------------------------------------------------------------------------